നോക്കി നിൽക്കെ ഇരുനില വീട് നിലംപൊത്തി. യുദ്ധഭൂമിയിലെ സമാനമായ കാഴ്ച കണ്ട് വിശ്വസിക്കാനാവാതെ നാട്ടുകാർ. ഉപ്പള മുസോടിയിൽ രൂക്ഷമായ കടലാക്രമണം നേരിടുന്ന പ്രദേശത്താണ് ഇരുനില വീട് അടക്കം രണ്ട് വീട് പൂർണമായും തകർന്ന് വീണത്. മുസോടിയിലെ തസ്‌ലീമയുടെ വീട് ഇന്നലെ രാവിലെയാണ് പൂർണമായും കടലെടുത്തത്. മുന്നറിയിപ്പിനെ തുടർന്ന് വീട്ടുകാർ അടുത്തുള്ള ബന്ധു വീട്ടിലേക്ക് മാറിയതിനാൽ ആളപായമുണ്ടായില്ല. തലേ ദിവസം തന്നെ വീടിന്റെ ഒരു ഭാഗം കടൽകൊണ്ടുപോയിരുന്നു. ബാക്കി ഭാഗം ഇന്നലെയും നിലം പതിച്ചതോടെ ഒരു ആയുഷ്കാലത്തെ മുഴുവൻ സമ്പാദ്യവും കൊണ്ട് നിർമിച്ച വീട് നഷ്ടപ്പെട്ട് തസ്‌ലീമയുടെ കുടുംബം വഴിയാധാരാമായി.
2 ദിവസമായി ഉപ്പളയിലും പരിസരത്തും കടൽക്ഷോഭം രൂക്ഷമാണ്. ആയിഷ, അബ്ദുൽഖാദർ, അബ്ദുല്ല എന്നിവരുടെ വീടുകളെല്ലാം കടലാക്രമണ ഭീതിയിലാണ്. കഴിഞ്ഞ വർഷം 7 വീടുകൾ ഇവിടെ കടലാക്രമണത്തിൽ ഇല്ലാതായിരുന്നു. ഹാർബർ നിർമാണത്തിനു ശേഷമാണ് കടലാക്രമണം രൂക്ഷമായതെന്നാണ് നാട്ടുകാർ പറയുന്നത്.കുടുതൽ അറിയാൻ വീഡിയോ കാണുക.